സഹകരണരംഗത്തെ കാര്‍ഷിക വിപ്ലവം


കര്‍ഷകര്‍ക്കൊപ്പം നിന്ന് വളര്‍ന്നുവന്ന സഹകരണ പ്രസ്ഥാനത്തിന് ഒരുപാട് കാര്‍ഷിക മുന്നേറ്റങ്ങളുടെ ചരിത്രം പറയാനുണ്ട്. കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതല്‍ നൂതന കാര്‍ഷിക പദ്ധതികള്‍ വരെ സഹകരണ പ്രസ്ഥാനം ഇന്ന് നടപ്പാക്കുന്നുണ്ട്. ഓരോ പ്രദേശത്തേയും സാധ്യതകള്‍ മനസിലാക്കി ആവിഷ്‌കരിക്കുന്ന കാര്‍ഷിക പദ്ധതികളിലൂടെ കര്‍ഷകനെയും നാടിനേയും മുന്നോട്ടു നയിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. ഇത്തരത്തില്‍ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സഹകരണരംഗം ന്യൂസ് പങ്കുവക്കുന്നു......

Part - 2

കര്‍ഷക ഹൃദയം തൊട്ട് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്



പെരിങ്ങണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വര്‍ഷം തോറും നടത്തിവരുന്ന ഞാറ്റുവേല ചന്തയ്ക്ക്  കോവിഡ് കാലത്ത് ലോക്ക് വീണെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം  വീണ്ടും  ഉത്സവാവേശത്തോടെ നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബാങ്ക്. സഹകരണമേഖലയില്‍തന്നെ ആദ്യമായി   ഞാറ്റുവേല ചന്ത ആരംഭിച്ച  പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ മാതൃകയാക്കി ഇന്ന് കേരളം മുഴുവന്‍ ഞാറ്റുവേലച്ചന്തകള്‍ ആഘോഷമാക്കുമ്പോള്‍, ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍...
സഹകാരികളും കര്‍ഷകരും  ചെറുകിട സംരംഭകരും വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വയം സഹായക സംഘങ്ങളും നാട്ടുകാരും എല്ലാവരും ഒന്നുചേരുന്ന  നാടിന്റെ ഉത്സവമാനിന്ന് ബാങ്ക് മുറ്റത്ത് അരങ്ങേറുന്ന  ഞാറ്റുവേല ചന്ത. പുതുതലമുറയ്ക്ക് കൃഷിയിലേക്കുള്ള  വഴികാട്ടിയാ ണിതെന്നതാണ് ഏറ്റവും വലിയ സവിശേഷതയും നേട്ടവും. കുഞ്ഞുമനസ്സുകളില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ വിത്ത് പാകാന്‍ 15 സ്‌കൂളുകളിലേക്കാണ് വിത്തും  തൈകളും ഞാറ്റുവേല ചന്തയുടെ ഭാഗമായി നല്‍കിയത്. സ്‌കൂളിലെ പച്ചക്കറിതോട്ടത്തിനു പുറമെ വീട്ടിലെ തൊടിയിലും കുഞ്ഞുകൈകള്‍ തളിരിലകളെ പരിപാലിപ്പിക്കുമ്പോള്‍ ഇരട്ടി മധുരം.
പോയകാല സ്മരണകളുണര്‍ത്തുന്ന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇരുന്നൂറിലേറെ സസ്യങ്ങളുടെ വൈവിധ്യവുമായാണ് ഇത്തവണത്തെ ഞാറ്റുവേല ചന്ത ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതോടെ കര്‍ഷകന് തന്റെ ഉത്പന്നങ്ങള്‍ക്ക്  ന്യായവില ലഭിക്കുന്നതിന് ആരംഭിച്ച ഞായറാഴ്ചകളിലെ റൂറല്‍ ഹട്ട് നാട്ടുചന്തയും പുനരാരംഭിക്കാന്‍ കഴിഞ്ഞു. ഞാറ്റുവേല ചന്തയില്‍ വനിത സംഘങ്ങള്‍ക്ക് തൈ വിതരണവും 'ഹരിതം സഹകരണം പദ്ധതി' യുടെ ഭാഗമായി മാവിന്‍ തൈ വിതരണവും നടത്തി.
 


നാടിന് കൃഷി ചെയ്യാന്‍ ഊര്‍ജം നല്‍കുന്നതു മുതല്‍ വിപണി വരെയുള്ള എല്ലാ ഘട്ടങ്ങളിലും  സുരക്ഷയൊരുക്കി  കര്‍ഷക ഹൃദയം തൊടുകയാണ് ബാങ്ക്.
പച്ചക്കറി കൃഷിക്ക് മാത്രം 48 ജെ എല്‍ ജി കളാണ് ബാങ്കിന്റേതായി പ്രവര്‍ത്തിക്കുന്നത്. വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍  ഈ ഗ്രൂപ്പുകള്‍ കൃഷി ചെയ്തു വരുന്നു . നാല് പാടശേഖര സമിതികള്‍ക്ക്  പലിശ രഹിത വായ്പ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നു.  കൃഷിപ്പണിക്കായി ഗ്രീന്‍ ആര്‍മിയുടെ സേവനവും ബാങ്ക് നല്കിവരുന്നു.




കോവിഡ് സമയത്തും കാലാനുസൃതമായ പദ്ധതികളിലൂടെ കൃഷിയും  നാടിനോടുള്ള കരുതലും ഒരുമിച്ച് കൊണ്ടുപോകാന്‍ ബാങ്കിനായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും പദ്ധതി, ആടും കൂടും പദ്ധതി, മത്സ്യ കൃഷി, സംയോജിത പച്ചക്കറി കൃഷി എന്നിവയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. 6.4% പലിശയില്‍ അഗ്രികള്‍ച്ചറല്‍ ഗോള്‍ഡ് ലോണും അനുവദിച്ച് കര്‍ഷകര്‍ക്കൊപ്പം നിന്നു.



കോവിഡിന് മുന്‍പ് ബാങ്ക് തുടക്കമിട്ട മാതൃകാ പദ്ധതികള്‍ പെരിങ്ങണ്ടൂരിന്റെ കാര്‍ഷിക മേഖലയുടെ ചരിത്രം മാറ്റിയെഴുതിയിരുന്നുവെന്നത് ചരിത്രം.
നാട്ടുപച്ച പദ്ധതിയിലൂടെ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന 300 പേര്‍ക്ക് സൗജന്യ നിരക്കില്‍ വിത്തും തൈകളും നല്‍കി.  ഭൗമ സൂചിക അംഗീകാരം നേടിയിട്ടുള്ള ചെങ്ങാലിക്കോടന്‍ വാഴ കൃഷിയ്തായി പലിശ രഹിത വായ്പ നല്‍കി.  കൃഷി ചെയ്യുന്ന വാഴകളുടെ കുലകള്‍ വിപണിയിലേക്കാള്‍ ഉയര്‍ന്ന വില നല്‍കിയാണ് ബാങ്ക് തിരിച്ചെടുത്തിരുന്നത്. പാസ്ചറൈസ്  ചെയ്ത ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്നതിന് മില്‍ക് സിറ്റി എന്ന ആശയത്തോടെ ക്ഷീരസാഗരം പദ്ധതി ആവിഷ്‌കരിച്ച് ഗ്രൂപ്പുകളായി ഡയറി ഫാമിങ്ങിന് അവസരമൊരുക്കി. മലബാറി ആടുകളെ വളര്‍ത്തുന്നതിനും പ്രോത്സാഹനം നല്‍കി. എല്ലാം തിരിച്ച് പിടിക്കാന്‍ ബാങ്ക് സജ്ജമായിക്കഴിഞ്ഞു.

പ്രസിഡന്റ് എം.ആര്‍ ഷാജന്‍

സെക്രട്ടറി ടി.ആര്‍. രാജന്‍


കേരകര്‍ഷര്‍ക്ക് നേട്ടമുണ്ടാക്കുന്ന  ബാങ്കിന്റെ പദ്ധതിയായ നാളികേര സംസ്‌കരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്‍ഷിക മേഖലയില്‍ ബാങ്കിന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിയുമെന്ന സന്തോഷത്തിലാണ്  പ്രസിഡന്റ് എം.ആര്‍ ഷാജനും സെക്രട്ടറി ടി.ആര്‍. രാജനും


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click