ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്ക് സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

സഹകരണ മേഖലയുടെ അടിത്തറ തകര്‍ക്കാനാണ് പുതിയ നിയമം കൊണ്ടു വരുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ പറഞ്ഞു. ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കങ്ങള്‍ക്കെതിരേയുള്ള പ്രതിരോധം കൂടിയാണ് ബാങ്ക് നല്‍കുന്ന അവാര്‍ഡുകള്‍. സഹകരണ മേഖലയെക്കുറിച്ചുള്ള തന്റെ ആശങ്ക ഈ വേദിയിലല്ലാതെ എവിടെ രേഖപ്പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ച് കാലം പാലയാട് താമസിച്ച കാര്യവും അപ്പോള്‍ ഹിഗ്വിറ്റ എന്ന കഥയെഴുതാനുണ്ടായ പശ്ചാത്തലവുമെല്ലാം അദ്ദേഹം സ്മരിച്ചു.
ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എം.പി കുമാരന്‍ സാഹിത്യ പുരസ്‌ക്കാരവും യുവ കഥാകാരികള്‍ക്കുള്ള വി വി. രുക്മിണി ചെറുകഥാ പുരസ്‌ക്കാരവുമാണ് എന്‍.എസ് മാധവന്‍ വിതരണം ചെയ്തത്. എം. പി കുമാരന്‍ പുരസ്‌കാരം എന്‍.ശശിധരന് സമ്മാനിച്ചു. അര ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.
യുവ കഥാകാരികള്‍ക്കുള്ള വി. വി രുക്മിണി ചെറുകഥാ പുരസ്‌ക്കാരം കാവ്യ അയ്യപ്പനും ഏറ്റുവാങ്ങി. പതിനായിരം രൂപയും ശില്‍പ്പവുമാണ് പുരസ്‌കാരം. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി.അനില്‍ അധ്യക്ഷനായി. അഡ്വ. കെ. കെ രമേഷ് പുരസ്‌ക്കാര ജേതാക്കളെ പരിചയപ്പെടുത്തി. എഴുത്തുകാരായ ഇ. പി രാജഗോപാലന്‍, ഷീല ടോമി, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി എന്നിവര്‍ സംസാരിച്ചു. പുരസ്‌ക്കാര ജേതാക്കളായ എന്‍. ശശിധരനും, കാവ്യ അയ്യപ്പനും മറുപടി പ്രസംഗം നടത്തി. പുരസ്‌ക്കാര സമിതി കണ്‍വീനര്‍ സി. പി ഹരീന്ദ്രന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി ദിലീപ് വേണാടന്‍ നന്ദിയും പറഞ്ഞു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments (0)
Add a Comment