പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി കേരളത്തിലെ ടൂറിസം രംഗത്ത് വന്‍ മുന്നേറ്റം - മന്ത്രി വി എന്‍ വാസവന്‍
കാസര്‍ഗോഡ്: പൊലിയം തുരുത്ത് ഇക്കോ ടൂറിസം വില്ലേജ് നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ പദ്ധതിയാണെന്നും കേരളത്തിലെ ടൂറിസം രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതി രമണീയമായ ഈ പ്രദേശത്ത്, പ്രത്യേകിച്ച് പുഴയുടെ സൗന്ദര്യവും അതിന്റെ എല്ലാ അര്‍ത്ഥത്തിലുള്ള ആസ്വദ്യതയും ഉറപ്പാക്കിക്കൊണ്ട് ഇവിടെ എത്തിച്ചേരുന്ന ഏതൊരു വ്യക്തിക്കും ശുദ്ധവായു ശ്വസിക്കാന്‍ അന്തരീക്ഷം ഒരുക്കി നല്‍കുന്നു എന്നതാണ് ഏറ്റവും അനുഗ്രഹീതമായ ഘടകമെന്നും പ്രത്യേകിച്ച് നഗരങ്ങളിലും ജനനിബിഢമായ കേന്ദ്രങ്ങളിലും അധിവസിക്കുന്ന ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നവും ആഗോള പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവും ശുദ്ധവായു ശ്വസിക്കാന്‍ കഴിയാത്ത വിധം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈയ്ഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണെന്നും അത്തരം ഒരു ഘട്ടത്തിലാണ് ഇത്തരം ഇക്കോ ടൂറിസം പദ്ധതിക്ക് പ്രസക്തിയേറുന്നതെന്നും മന്ത്രി പറഞ്ഞു. ചന്ദ്രഗിരിപ്പുഴയോരത്ത് ഇത്രയും മനോഹരമായ ഒരു ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ചന്ദ്രഗിരി എക്കോ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ മന്ത്രി അഭിനന്ദിച്ചു.
സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാണ് കാസര്‍കോഡ് ബേഡഡുക്കയിലെ ചന്ദ്രഗിരിപ്പുഴയോരത്ത് പ്രവര്‍ത്തന സജ്ജമായത്. ആറേക്കര്‍ സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ചന്ദ്രഗിരി പുഴയോരത്തെ തുരുത്തിലേക്ക് മനോഹരമായ തൂക്കുപാലത്തിലൂടെയാണ് പ്രവേശനം. പുഴയുടെ ഭംഗി നുകര്‍ന്ന് ആറേക്കറോളം വരുന്ന പൊലിയം തുരുത്തിലേക്ക് പോകാനാകും. പുഴകളാല്‍ ചുറ്റപ്പെട്ട തുരുത്തില്‍ വിനോദ സഞ്ചാര ഗ്രാമം തന്നെയാണ് ചന്ദ്രഗിരി എക്കോ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി ഒരുക്കിയിരിക്കുന്നത്. കോട്ടേജുകള്‍, ഗസ്റ്റ് ഹൗസ്, ആംഫി തിയേറ്റര്‍, നടപ്പാത തുടങ്ങി പലതും പൊലിയം തുരുത്തില്‍ ഒരുക്കിയിട്ടുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment