പഴങ്ങളുടെയും, പച്ചക്കറികളുടെയും വർഷമാണ് 2021
പഴങ്ങളുടെയും പച്ചക്കറികളുടെയും അന്താരാഷ്ട്രവർഷമാണ് 2021.
ഐക്യരാഷ്ട്രസഭയാണ് ഈ വർഷാചരണത്തിനു നേതൃത്വം എടുത്തിരി ക്കുന്നത്. പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷകത്തെക്കുറിച്ചും ആരോഗ്യപരമായ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുകയാണ് വർഷാചരണത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസത്തിലൂടെയും സ്ത്രീശാക്തീകരണത്തിലൂടെയും മാത്രമേ പഴം പച്ചക്കറി കൃഷിയെക്കുറിച്ച് കർഷകസമൂഹത്തെ ബോധവൽക്കരിക്കാനാകൂ.
ഇക്കാര്യങ്ങളിലൂന്നിയുള്ള നിരവധി ലക്ഷ്യങ്ങളിലേക്കുള്ള ആദ്യ ചവിട്ടുപടി എന്ന നിലയ്ക്കാണ് പഴം പച്ചക്കറി വർഷാചരണത്തെ ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്.
ജനങ്ങളുടെ ഭക്ഷണപോഷണസുരക്ഷ വർധിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കും.
നാരുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ വളർച്ചയ്‌ക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികളിൽ രോഗപ്രതിരോധശേഷി വളർത്തിയെടുക്കുന്നതിനും ഇവ സഹായിക്കും. പോഷകങ്ങൾ ഭക്ഷണത്തിലൂടെ മതിയായ അളവിൽ ലഭിക്കാതിരിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന രോഗങ്ങളെ ചെറുക്കാനും പഴങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണശീലങ്ങൾ അനിവാര്യം. ഓരോ വ്യക്തിയുടെയും ദൈനംദിന ഭക്ഷണത്തിൽ ദിവസേന 400 ഗ്രാം പഴങ്ങളും പച്ചക്കറികളും അടങ്ങിയിരിക്കേണ്ടതാണെന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.
എന്നാൽ പലർക്കും ഇതിന് കഴിയാതെ പോകുന്നു. അത്തരമൊരു ഭക്ഷണ രീതി സ്വീകരിക്കാനുള്ള സാഹചര്യമില്ലായ്‌മക്കൊപ്പം പോഷകമൂല്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അതിന് ഒരു കാരണമാണ്.
കേരളത്തെ സംബന്ധിച്ച് ഈ വർഷാചരണത്തിന് പ്രസക്തിയേറെയുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച "സുഭിക്ഷകേരളം" പദ്ധതി വിജയകരമായി മുന്നേറുകയാണ്. സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പുരോഗമിക്കുന്നത്. പദ്ധതി കേരളത്തിലെ സഹകരണ ബാങ്കുകൾ ഉൾപ്പടെ സമൂഹമാകെ ഏറ്റെടുത്തതോടെ പച്ചക്കറി കൃഷിയിലടക്കം വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. മാതൃകാപരമായ ഈ പദ്ധതിക്ക് വലിയ ജനകീയ പിന്തുണയാണ് ലഭിക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment